Friday, September 18, 2015

അടുപ്പിനു
തീ കൊളുത്തി
അവളങ്ങ് പോയി
പാവം അടുപ്പ്....
ആസക്തിയുടെ
അഗ്നിയെ
തിളച്ചു പൊന്തിയ
നുരകളാൽ
കെടുത്തിക്കളഞ്ഞു....

മൈനയെ കാണുമ്പോൾ

രാവിലെ മൈതാനത്തിന്റെ
ഇടം ചേർന്നാണു നടക്കുക
വലം ഭാഗത്തെ കാഴ്ചകളാണു ശുഭമെന്ന്
പണ്ട് കുചേലൻ പറഞ്ഞിരുന്നു
(കണ്ണീരിൽ കുതിർന്ന അവലുമായി
ദ്വാരകയിലേക്ക് പോയ കുചേലനും
കടൽ കടന്ന പ്രവാസികൾക്കും
ഒട്ടേറെ ഉപമകളുണ്ട്, അതിലേറെ
ഉല്പ്രേക്ഷയും, ഉൽക്കണ്ഠയും...)
എന്നാലുംഇടയ്ക്കിടെ
കൂട്ടം തെറ്റി ഒറ്റയ്ക്കൊരു മൈന
ഇടത്തോട്ടേക്ക് തെറിച്ച് പാറും
വലത്തെ യാത്ര നിഷേധിക്കുന്ന
നിരത്തുവക്കിലെ
നോ എൻട്രി ബോർഡിനു
മുകളിലിരുന്ന് മൈന
പഴയ പാഠപുസ്തകത്തിലെ
കരച്ചിലാവർത്തിക്കും...
ഒറ്റയ്ക്കൊരു മൈന കരയുമ്പോൾ
ഒറ്റയ്ക്കായ പെണ്ണിനെ ഓർമ്മ വരും
അവലും മലരും കൊടുത്തു വിട്ട
കുചേല പത്നിയുടെ ഗണിതശാസ്ത്രവും
കൃഷണന്റെ അവിൽക്കൊതിക്ക് തടയിട്ട
രുഗ്മണിയുടെ സാമ്പത്തികശാസ്ത്രവും
എന്തായാലുംമൈതാനത്തിന്റെ
വലം ചേർന്ന് നാളെ നടക്കണം
മൈന പറ്റിക്കാതിരുന്നാൽ മതി
അറേബ്യയിൽ
കാറ്റിനു ഭ്രാന്ത്
മരുക്കടലിൽ
ഉന്മാദത്തിന്റെ വേലിയേറ്റം
മണൽത്തരികളുടെ
അഴിഞ്ഞാട്ടം
അംബരചുംബികളുടെ
അന്തർദ്ധാനം
യു ട്യൂബിൽ
"ഒരു മഴ പെയ്തെങ്കി"ലെന്ന്
അനിൽ പനച്ചൂരാന്റെ
തൊണ്ട കീറൽ....

കണ്ണീർ ജില്ലയിൽ നിന്ന്

കൂലിപ്പണിക്കാരന്റെ വീട്ടിലുണ്ട്
ചെത്തുകാരന്റെ വീട്ടിലും
ചുമട്ടുകാരന്റെയും,
ഓട്ടോക്കാരന്റെയും
വീടുകളിലുമുണ്ട്
നിറം മങ്ങിയൊരു
മാലയണിഞ്ഞ്
രക്തസാക്ഷിയെന്നോ,
മുനിഞ്ഞ് കത്തുന്ന വിളക്കിനു
പിന്നിലായ്
ബലിദാനിയെന്നോ
വിളിപ്പേരുള്ള
ഊതിക്കെടുത്തിയ ജന്മങ്ങൾ...
പാർട്ടി സെക്രട്ടറിയുടെ വീട്ടിലുണ്ട്
പ്രസിഡന്റിന്റെ വീട്ടിലും
ഖജാഞ്ജിയുടേയും,
പിണിയാളിന്റെയും
വീടുകളിലുമുണ്ട്
യു എസ്സിൽ
കിന്നരി തൊപ്പിയണിഞ്ഞ്
ഡോക്ടറെന്നോ
യു കെയിൽ
വിരലുകളുയർത്തി നിന്ന്
ശാസ്ത്രജ്ഞനെന്നോ
വിളിക്കപ്പെടാവുന്ന
ഊതി വീർപ്പിച്ച ജനുസ്സുകൾ...
-------------------------------------------------
ഉറ്റവരായി വീട്ടിലൊരു
രക്തസാക്ഷിയോ
ഉടയവരായി കുടുംബത്തിലൊരു
ബലിദാനിയോ
ഇല്ലാത്ത പാവങ്ങളാണു
നമ്മുടെ നേതാക്കൾ...!!!
തളരാത്ത യൗവ്വനമാണു തിര
എത്ര ചുംബിച്ചാലും കൊതിതീരാത്ത 
പ്രണയാവേശം... 💚 💛 💜
ഒടുങ്ങാത്ത മോഹമാണു തീരം
എത്ര കുടിച്ചാലുംവറ്റിത്തീരാത്ത
പ്രണയദാഹം....💚 💛 💜

പ്രണയത്തിന്റെ കടലാഴങ്ങൾ

ആരും കണ്ടുകെട്ടാത്ത
കടലിന്റെ ആഴമാണു
പ്രണയത്തിന്റെ അളവ് കോൽ
നമുക്ക് ഒരാകാശമേയുള്ളൂ,
നക്ഷത്രങ്ങളെ
ഊതി കെടുത്തിയ സൂര്യനും
പകലിനെ പേടിയുള്ള ചന്ദ്രനും
വെയിൽ കുടഞ്ഞിട്ട
തൂവലുകളാണ്
നമ്മുടെ നിഴലുകൾ
മേഘങ്ങൾ സൂര്യന്റെ
കണ്ണുപൊത്തി കളിക്കുമ്പോൾ
നമുക്കിനി ഒറ്റനിഴലാകണം
വിരലുകളിൽ വിരൽ കോർത്ത്
ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്ത്
കടലാഴങ്ങളുടെ കുളിരു തേടണം...
"വാടാ കണ്ണാ..."
എന്നു മന്ത്രിച്ച
നിന്റെ പ്രണയാർദ്രമായ
ചുണ്ടുകൾ
എത്ര പെട്ടെന്നാണു
"പോടാ കള്ളാ..."
എന്ന് വിറ കൊണ്ടത്....

കപ്പിത്താനിൽ നിന്ന്

ചരിത്രം എഴുതിത്തുടങ്ങിയത്
നാവികരിൽ നിന്നായിരുന്നു
പണ്ട് പരന്ന് കിടന്നിരുന്ന ഭൂമിയെ
പന്ത് പോലെ ഉരുട്ടിയെടുത്തത്
അവരായിരുന്നു
പ്രണയാഗ്നിയിൽ
മഞ്ഞുമലകളുരുകുമെന്ന്
പകൽക്കിനാവു കണ്ട
എഡ്വേർഡ് സ്മിത്തിന്റെ പൂർവ്വികർ
തുരുമ്പെടുത്ത
കടൽ പാലത്തിനു മുകളിലിരുന്ന്
തിരകളെണ്ണുന്ന പെണ്ണിനോട്
ഭൂമിയുടെ കണ്ണീരാണു കടലെന്ന്
അവൻ നുണ പറയും
വിരഹത്തിന്റെ കയ്പ്പുനീരിൽ
തിളച്ചുമറിഞ്ഞ
അവരുടെ പ്രണയിനികളുടെ
കണ്ണുകളിലായിരുന്നു
ഭൂമിയിലെ ആദ്യത്തെ പ്രളയം
രേഖപ്പെടുത്തിയത്
വേനലിലും വരണ്ടുണങ്ങാത്ത
അവരുടെ കിടപ്പറകളിലാണു
സ്വവർഗ രതിയുടെ
കടിഞ്ഞൂൽ പേറ്റുനോവുണ്ടായത്
അവരിലേക്ക് പറന്നിറങ്ങാൻ
വർത്തമാനത്തിലെ വൈമാനികർക്ക്
ഇനിയുമെത്രയോ ദൂരമുണ്ട്...

പ്രണയപത്രം

നീയാണു ശരി
ഉപാധികളില്ലാത്ത പ്രണയം
നമുക്കിടയിൽ
മണ്ണിനടിയിലുറങ്ങുന്ന
മുളയ്ക്കാത്ത വിത്തുപോലെ
കാലം അടയാളപ്പെടുത്താത്ത
കവിയെ പോലെ
ഒരിക്കലും പിറക്കാത്ത
കവിത പോലെ
അതിരില്ലാ വാനം
കിനാക്കൂട്ടിനെത്തുന്ന
ചിറകെടുത്ത കിളികളെ പോലെ
സ്നേഹത്തിലാണു
ദുഖത്തിന്റെ വിത്തുകൾ
മുളക്കുന്നതെന്ന
നിന്റെ കണ്ടെത്തലാണു ശരി
അതിനാൽ
ഉപാധികൾ അതിരിട്ട
പ്രണയത്തിന്റെ ഉടമ്പടികളിൽ
നമുക്ക് ഒപ്പ് വെയ്ക്കാം.

ചില വേളകളിൽ

ഇഷ്ടമാണോ
എന്ന ചോദ്യം
ഒരു തരത്തിൽ
കടന്നാക്രമണമാണു
ഇഷ്ടമാണു
എന്ന മറുകുറി
തന്ത്രപരമായ
ചെറുത്തു നിൽപ്പും
ഇഷ്ടമല്ലെന്ന
പോരിനെക്കാൾ
തീർത്തും ഭദ്രം

കാമമോഹിതം

പ്രണയമില്ലാത്ത
കമിതാക്കൾ
ഭാഗ്യവാന്മാരാണ്
സൂര്യകാന്തിപൂവായ്
വിടർന്ന് ചിരിച്ച്
വെയിലിന്റെ
കുപ്പായമൂരി വെച്ച്
കാത്തിരിക്കുന്ന
കാമുകി
കരിവണ്ടായ്
ആസക്തിയുടെ
തീ പിടിച്ച ചിറകുമായി
അവൾക്കരികിലേക്ക്
പറന്നിറങ്ങുന്ന
കാമുകൻ
സ്വപ്ന വ്യാപാരിയുടെ
വിറ്റു കണക്കിലും
മാസ വ്യാപരിയുടെ
പറ്റു കണക്കിലും
മിച്ചം വരുന്നത്
കടപ്പാടുകളില്ലാത്ത അവരുടെ
വർത്തമാനങ്ങൾ മാത്രം...

കവിതയുടെ കണ്ടെത്തൽ

ആരാണു ഞാൻ
എന്ന ഉത്തരം തേടി
ഒരു ചോദ്യം പുറപ്പെട്ടിട്ടുണ്ട്
കരയിലെ മീനിനെ പോലെ
നിന്നിലത് ശ്വാസം കിട്ടാതെ
പിടയ്ക്കും
തീൻ മേശയിൽ
വെന്തു കിടക്കുമ്പോഴും
അടയാത്ത കണ്ണിലൊരു നോട്ടം
അത് കെടാതെ സൂക്ഷിക്കും
നീയപ്പോൾ പതുക്കെ
പള്ളിക്കൂടത്തിലെ കുട്ടിയിലേക്ക്
വഴുതിയിറങ്ങും....
ഓരോ വളവിലും,
തിരിവിലും
സംശയമൊടുങ്ങാതെ
തിരിഞ്ഞു നോക്കും
കൂട്ടിയും കുറച്ചും
കണക്കുകളെല്ലാം തെറ്റുമ്പോൾ
ഡാ...
ആരാണു നീ
എന്ന മറു ചോദ്യത്തിലൂടെ
നീയെന്നെ കടന്നാക്രമിക്കും
പൊട്ടിപോയ കണ്ണാടി
തിരയാൻ എനിക്കിടം നൽകാതെ
നീ വീണ്ടും കുറുകും
പറയെടാ, ആരാ നീ...
ഒറ്റയ്ക്കായൊരു
പന്ത് കളിക്കാരനെ പോലെ
ഞാനപ്പോൾ
പേരു പതിക്കാത്തൊരു
ജേഴ്സിയണിഞ്ഞ്
തലങ്ങും വിലങ്ങും
കിതച്ചോടും
ആളില്ലാ പോസ്റ്റുകളിൽ
ഗോളടിക്കുമ്പോൾ
ഗ്യാലറിയിൽ നിന്നൊരു
റെഡ് കാർഡുമായി
മൈതാനത്തേക്ക്
നീ അടർന്ന് വീഴും
കൈകൾ ഉയർത്തി
എന്നിലേക്ക് ഓടി വരുമ്പോൾ
നിന്റെ മാറിടങ്ങൾ
നില മറന്ന് തുള്ളിച്ചാടും
അപ്പോൾ
നിന്റെ കണ്ണുകളിൽ
ഞാനെന്നെ കണ്ടെത്തും
എന്റെ കണ്ണുകളിൽ
നീയെന്നെയും
വായിച്ചെടുക്കും
ഒറ്റ നിഴലായിരിക്കും
നമുക്കപ്പോൾ.....

പ്രണയലോലൻ

ഡോക്ടർ,
തൊട്ടാവാടികൾ
പറിച്ചെടുത്ത്
പകരം
പൂക്കുകയോ
പൂക്കാതിരിക്കയോ
ചെയ്യുന്ന
കള്ളിമുള്ളിൻ ഹൃദയം വേണം
അവഗണനയുടെ
തീ കോരിയിട്ടാൽ
വെന്ത് നീറാത്ത കരളും
മിഴികളെ
കടലുകളാക്കുന്ന
ഉപ്പുനീരുറവകൾ
കുടിച്ചു വറ്റിക്കണം
നിഴലിന്റെ രൂപവും
ഓന്തിന്റെ ഉടയാടയുമുള്ള
സൈബർ കാമുകിമാർക്കിടയിൽ
എനിക്കും
ജീവിക്കണം ഡോക്ടർ...

മഴവില്ലറിയാതെ

അത്രയും പ്രിയമോടെ
ആരുമെന്റെ പേരു 
വിളിച്ചിരുന്നില്ല
അത്രയും തീക്ഷണമായ്
ആരുമെന്റെ കണ്ണുകൾ
വായിച്ചിരുന്നില്ല
അത്രയും മധുരമായ്
ആരുമെന്റെ ചുണ്ടുകളിൽ
ചുംബിച്ചിരുന്നില്ല
എന്നിട്ടും
പ്രണയത്തിൽ ഞാൻ
തോറ്റുപോയി..
ബ്ലാക്ക് ബോർഡിലെ മാഞ്ഞുപോയ
വെളുത്ത വരകൾ പോലെ
എത്ര പെട്ടെന്നാണു നമ്മൾ
ഒന്നുമല്ലാതായി തീരുന്നത്...!!!!
പൊതിഞ്ഞ് വയ്ക്കണം
ആരുമാരും കാണാതെ
വെളിച്ചത്തിന്റെ
സൂചിക്കുത്തേൽക്കാതെ
കാറ്റിനു പോലും
മുഖം കൊടുക്കാതെ
ഞാനെന്ന അ/സത്യത്തെ...
പൂരപ്പറമ്പിൽ 
തിക്കിത്തിരക്കുന്നു
കുടമാറ്റം കാണുവാൻ 
സെൽഫോണുകൾ...

അവനാണു പെണ്ണേ....

ആരുമറിഞ്ഞിരുന്നില്ല
കൃഷ്ണൻ കുട്ടി
പാറുക്കുട്ടിയെ
ഉമ്മ വെച്ച കാര്യം
പത്താംതരം എ യിലെ
മുൻബെഞ്ചിലിരിക്കുന്ന
പാറുക്കുട്ടി
പിൻ ബെഞ്ചിലിരിക്കുന്ന
കൃഷ്ണൻ കുട്ടിയുടെ
ഉമ്മകളേറ്റുവാങ്ങിയതും
ആരുമറിഞ്ഞില്ല
സീരിയലുകൾ
നാമം ചൊല്ലുന്ന ത്രിസന്ധ്യയിൽ
ഇളം മേനികളിൽ
തീ പടർന്നതും ആരും കണ്ടില്ല
കണക്ക് ക്ലാസ്സിൽ
ആറു വിരലുള്ള
ഗോപിമാഷ് വരച്ച വൃത്തത്തിന്റെ
വ്യാസം കാണാനാവാതെ ഒരു ദിനം
പാറുക്കുട്ടി തലകറങ്ങി വീണു
കറങ്ങാൻ മടിച്ചു നിൽക്കുന്ന
സർക്കാരാശുപത്രിയിലെ
ഫാനിന്റെ കീഴെയിരുന്ന് ലൂസി സിസ്റ്റർ
നാണി ടീച്ചറുടെ ചെവിയിലേക്ക്
ഉഷ്ണക്കാറ്റൂതി
അസ്തമയത്തിനു മുന്നെ
കൂടണയാതിരുന്ന
ഇണപ്രാവിന്റെ കുറുകൽ ഓർത്തെടുത്ത്
കൃഷ്ണൻ കുട്ടിയൊത്ത്
ആകാശത്ത് പറന്നുനടന്നത്
പാറുക്കുട്ടി ചൊല്ലിക്കേൾപ്പിച്ചു
സ്റ്റാഫ് റൂമിൽ
കുന്തിയാകാനറിയാത്ത
പെണ്ണിന്റെ കഥ
ഉപമയും ഉല്പ്രേക്ഷയും ചാലിച്ച്
മലയാളം മാഷ് കവിത ചൊല്ലി
പിടിഎ യോഗത്തിൽ
മുള്ള് ഇലയിൽ വീണതിന്റേയും
ഇല മുള്ളിൽ വീണതിന്റേയും
ചവച്ചരച്ച കഥ പറഞ്ഞ്
ഹെഡ് മാസ്റ്റർക്കൊപ്പം
രക്ഷാകർത്താക്കൾ ഇളകിച്ചിരിച്ചു
അകത്തേക്കുള്ള വാതിലിലൂടെ
തലയുയർത്തി കൃഷ്ണൻ കുട്ടി നടന്നു,
പുറത്തേക്കുള്ള വാതിലിലൂടെ
തലകുനിച്ച് പാറുക്കുട്ടിയും.....
പിറ്റേന്ന്
ഒടിഞ്ഞ ചോക്കുകൾ
ഒഴിഞ്ഞ പാറുക്കുട്ടിയുടെ
ഡസ്ക്കിൽ വെച്ച്
ബയോളജി ടീച്ചർ പിറുപിറുത്തു
"വൃത്തികെട്ടവൾ..."
പിന്നിലിരുന്ന് തെറ്റെഴുതിക്കൂട്ടിയ
കൃഷ്ണൻ കുട്ടിയുടെ
നോട്ടെഴുത്തുകൾ നോക്കി
സാമൂഹ്യം ടീച്ചർ പിറുപിറുത്തു
"അമ്പട കേമാ...."
വേടന്റെ പാപങ്ങൾ
പോലെയാണു
തിരസ്കൃതന്റെ
വേദനകളും
അതാരും
പങ്കിട്ടെടുക്കാറില്ല
ആട്ടം നിലച്ചാൽ
വലിച്ചെറിയുന്ന
കളിപ്പാവകളെ
വാത്മീകം
പൊതിയും പോലെ...
പാവകൾക്കും
ഹൃദയമുണ്ടെന്ന്
ഒരു കവിതയിലും
പറഞ്ഞിട്ടുമില്ല...
സൂര്യൻ
ഉരുണ്ടുരുണ്ട് പോയി
നിഴൽ
ഇരുണ്ടിരുണ്ട് പോയി
സാധ്യമാകുന്നത്
"""""""""""""""""""""""""""""
ഓർക്കുക വല്ലപ്പോഴുമെന്നെ
എന്നവളോട് പറഞ്ഞത്
സാധ്യമാകാത്തത്
"""""""""""""""""""""""""""""""
മറക്കുക വല്ലപ്പോഴുമവളെ
എന്നെന്നോട് പറഞ്ഞത്
ചില മൗനങ്ങൾ ചിലതൊക്കെ
പറയാതെ പറയുന്നുണ്ട്
ഞാനത് കേൾക്കുന്നുണ്ട്
പക്ഷേ,
കേട്ടതായി നടിക്കുന്നേയില്ല
ശീലപ്പെടൽ എന്നതാണു
ഇപ്പോഴെന്റെ ശീലം...
എന്നും കൂട്ടിനുണ്ടായതാണു
ഇന്നലെ മുതലാണു കാണാതായത്
ഒളിച്ചോട്ടമായിരുന്നു
എങ്ങോട്ടാണു പോയതെന്ന് അറിയില്ല
ഇതു വരെയും തിരിച്ചെത്തിയിട്ടില്ല
എന്റെ മനസ്സമാധാനം...

തൊണ്ടയിൽ
പാതിവെന്ത വാക്കുകൾ
കുരുങ്ങിക്കിടക്കുന്നു
പരിചയമില്ലാത്ത
ഏതോ ഭാഷയായ് മൗനം
കുടിച്ചിറക്കുന്നു...

പകലോൻ

കിളികളായിരുന്നു ആദ്യം കണ്ടത്.
കിഴക്ക് കുന്നിൻ മുകളിൽ
ചോരയിൽ കുളിച്ച്
കിടക്കുകയായിരുന്നു.
പാഞ്ഞെത്തിയ കാറ്റ്
മേഘത്തിന്റെ തൂവലുകളാൽ
ഒപ്പിയെടുത്ത്
ആകാശത്ത് ഉണങ്ങാനിട്ടു.
എന്നിട്ടെന്താ,
ഒരു പകലിന്റെ ആയുസ്സേ
ഉണ്ടായിരുന്നുള്ളൂ
ചോര തുപ്പി
പടിഞ്ഞാറൻ കടലിൽ
മുങ്ങിച്ചാകാനായിരുന്നു
യോഗം....

LOVE BIRD

തത്തയുടെ നിറമാണു,
മയിലിന്റെ അഴകാണു,
കുയിലിന്റെ സ്വരമാണു
എന്നൊക്കെ പറയും.
പക്ഷേ ;
പ്രണയത്തിന്റെ പക്ഷി
കാക്കയാണു.....

മഴയുടെ കൊളാഷ്

മരുഭൂമിയിലെവിടെയോ
കണ്ണു കാണാൻ വയ്യാതെ
ഒരു രാത്രിമഴ.
വഴിയറിയാതെ അലയുന്ന
കാറ്റിന്റെ കൈ പിടിച്ച്
ഇളകിയാടുന്ന ഗാഫ്.
കോർണീഷിൽ
മഴയുടെ ചിത്രപ്പണികൾക്കിടയിൽ
ഉലയുന്ന ഒരു ബോട്ട്,
പിൻ സീറ്റിലിരുന്ന്
ഡ്രൈവ് ചെയ്യുന്ന ബംഗാളികൾ.
കെ എഫ് സിയിൽ
ഫിലിപ്പൈൻ മുയൽക്കൂട്ടം
ഇരിപ്പിടത്തിൽ കൂനിയിരുന്ന്
പാക്കിസ്ഥാനിയുടെ
ഒളിഞ്ഞുനോട്ടം.
വർണ്ണങ്ങൾ കോരിയൊഴിച്ച്
ആഫ്രിക്കൻ പെണ്ണുടൽ
അത്തറിന്‍റെ മണവുമായ്
കഴുകൻ കണ്ണുകൾ.
ബുർക്കയിടാതെ
സിഗാറിന്‍റെ പുകക്കുഴലുമായ്
വെളുത്ത അറബിച്ചികൾ,
മലയാളത്തിൽ കരയുന്ന
റോളയിലെ കാക്കകൾ.
പെണ്ണേ,
തണുത്ത കാറ്റ്
എത്ര പണിപ്പെട്ടിട്ടും
ഊതിക്കെടുത്താനാകാത്ത
ഒരു തീയാളുന്നുണ്ട്
എന്റെ കണ്ണിൽ!!

ക്ഷണികം

ഇപ്പോൾ
താഴെ വീണുടഞ്ഞേക്കുമെന്ന
ഭീതിയിൽ
ഇലച്ചാർത്തിനറ്റത്ത്
മഴത്തുള്ളിപോലൊരു
പ്രണയം
കാറ്റിന്റെ കൈകൾ
കൂട്ടിക്കെട്ടി കാവലിരുന്നിട്ടും
പതുങ്ങിയെത്തിയ
വെയിൽനാളം
ഒരൊറ്റ ഉമ്മയാലതിനെ
കട്ടെടുത്തു