Friday, March 2, 2012

ഉർവ്വരതയിൽ നിന്ന് ഊഷരതയിലേക്ക്




ഇന്നലെ ഞാൻ വരുമ്പോൾ
അവൾ കവിത എഴുതുകയായിരുന്നു

ആഴങ്ങളിലെവിടെയോ നഷ്ടമായ
പ്രണയവും
പെരുവഴിയിലുപേക്ഷിക്കപ്പെട്ട
അനുരാഗവും...

അവിടെയപ്പോൾ
മഴപെയ്യുകയായിരുന്നു
പ്രണയത്തിന്റെ നിറമെന്താണെന്ന
എന്റെ ചോദ്യം അവൾ കേട്ടതേയില്ല

*********************************
ഇന്ന് അവൾ വരുമ്പോൾ
ഞാൻ കവിത വായിക്കുകയായിരുന്നു

വേനൽമഴ പോലെ പെയ്ത
പ്രണയവും
ഉത്തരങ്ങളില്ലാത്ത സമസ്യകളായ
അനുരാഗവും...

ഇവിടെയപ്പോൾ
തീക്കാറ്റ് വീശുകയായിരുന്നു
പ്രണയത്തിന് മഴവില്ലിന്റെ
നിറമേകിയത് അവൾ കണ്ടതേയില്ല

***************************
അവളെഴുതുകയായിരുന്നു,
അനുരാഗിണിയുടെ
സ്വപ്നങ്ങൾക്ക് അവസാനമില്ല...
അതിൽ പ്രണയ ഭാവങ്ങൾ
പൂത്തുലയുന്നു

നിറച്ചാർത്തുകളുടെ
പെരുമഴക്കാലമാണിവിടം...

യാത്രാമൊഴിയില്ലാതെ
ഞാൻ പടിയിറങ്ങുമ്പോൾ,
പൂമൊട്ടുകൾ പോലെ
താരകങ്ങൾ കണ്ണുചിമ്മുന്നത് നോക്കി
അവളിരിപ്പായിരുന്നു.

***************************
ഞാൻ വായിക്കുകയായിരുന്നു
വിടവാങ്ങലിന്റെ അനിവാര്യതയിൽ
തിരശ്ശീല വീഴുന്ന
പ്രണയനാടകങ്ങളിലെ
കാമുകനെഴുതിയ നിരർത്ഥകമായ
ചരമക്കുറിപ്പുകൾ

സീമന്ദരേഖയിൽ സിന്തൂരമണിഞ്ഞ്
അവൾ പടിയിറങ്ങുമ്പോൾ
അടർന്നുവീണ കണ്ണീരിൽ
അക്ഷരങ്ങൾ മായുന്നത് നോക്കി
ഞാനിരിപ്പായിരുന്നു