Monday, March 19, 2012

നമുക്കിടയിൽ




നമുക്കിടയിൽ
ഒരു കടലിന്റെ ദൂരമുണ്ട്

കാഴ്ചയിൽ,
അലയുന്ന മേഘങ്ങൾക്കപ്പുറം
കപ്പലിന്റെ കൊടിമരങ്ങളുടെ
നേർത്ത വരകൾ മാത്രം

നമുക്കിടയിൽ
ഒരു കടലിന്റെ ആഴമുണ്ട്

കേൾവിയിൽ,
നശിച്ച നിമിഷങ്ങളിലെങ്ങോ
കൈവിട്ട വാക്കുകളുടെ
നേർത്ത ഞെരക്കങ്ങൾ മാത്രം

അടിത്തട്ടിലെ
നോവുകൾക്ക് ഇടമില്ലാതാകുമ്പോൾ
നമുക്കിടയിൽ
ഒരു ആകാശത്തിന്റെ അഭയമുണ്ടായിരുന്നു

പരിഭവം പുകയുന്ന നീരാവിയായ്
മേഘച്ചിറകിൽ ഒളിച്ചിരുന്ന്
ഒരു മഴത്തുള്ളിയായ്
നിന്നിലേക്ക് തന്നെ
പെയ്തിറങ്ങുന്നൊരു സ്വപ്നമുണ്ടായിരുന്നു

നമുക്കിടയിലിപ്പോൾ
ഒരു ആകാശത്തിന്റെ അകലമാണ്,
നക്ഷത്രങ്ങളുടെ ദൂരവും...

കിളികളുടെ കണ്ണടച്ചുള്ള
സഞ്ചാരങ്ങൾക്ക് തടയിടുന്ന
ടവറുകളിൽ
നൂല് പൊട്ടിയ പട്ടങ്ങൾ പോലെ
നമ്മളിലാരോ കുരുങ്ങി കിടപ്പുണ്ട്...

നീ മാത്രം



 മഴനാരുകളിൽ സൂര്യനെഴുതിയ
കവിതയാണ് മഴവില്ലെന്ന്
എന്നോട് പറഞ്ഞതും

അലിഞ്ഞുതീരും മുന്നെ
ഏഴഴകുകളെനിക്കായ്
കൺപീലികളിൽ ഒപ്പിയെടുത്തതും

ചോര വറ്റിയ കണ്ണുകളിൽ
ചക്രവാളത്തിലെ
ചെന്തുടിപ്പുകൾ കുടഞ്ഞതും

ഉണങ്ങിയ മഷിത്തണ്ടിന്റെ
ചത്ത ഞെരമ്പുകളിൽ
നീല വർണ്ണങ്ങൾ കുത്തിവെച്ചതും

ആഴിയുടെ വന്യമാർന്ന
മിഴികളിൽ മുക്കിയെടുത്ത്
വാനിന്റെ നീലിമയിലേക്കെന്റെ
കാഴ്ച്ചകളെ പറിച്ച് നട്ടതും

നീയാണ്,
പ്രണയമേ, 
നീമാത്രമാണ്....