Friday, September 18, 2015

കപ്പിത്താനിൽ നിന്ന്

ചരിത്രം എഴുതിത്തുടങ്ങിയത്
നാവികരിൽ നിന്നായിരുന്നു
പണ്ട് പരന്ന് കിടന്നിരുന്ന ഭൂമിയെ
പന്ത് പോലെ ഉരുട്ടിയെടുത്തത്
അവരായിരുന്നു
പ്രണയാഗ്നിയിൽ
മഞ്ഞുമലകളുരുകുമെന്ന്
പകൽക്കിനാവു കണ്ട
എഡ്വേർഡ് സ്മിത്തിന്റെ പൂർവ്വികർ
തുരുമ്പെടുത്ത
കടൽ പാലത്തിനു മുകളിലിരുന്ന്
തിരകളെണ്ണുന്ന പെണ്ണിനോട്
ഭൂമിയുടെ കണ്ണീരാണു കടലെന്ന്
അവൻ നുണ പറയും
വിരഹത്തിന്റെ കയ്പ്പുനീരിൽ
തിളച്ചുമറിഞ്ഞ
അവരുടെ പ്രണയിനികളുടെ
കണ്ണുകളിലായിരുന്നു
ഭൂമിയിലെ ആദ്യത്തെ പ്രളയം
രേഖപ്പെടുത്തിയത്
വേനലിലും വരണ്ടുണങ്ങാത്ത
അവരുടെ കിടപ്പറകളിലാണു
സ്വവർഗ രതിയുടെ
കടിഞ്ഞൂൽ പേറ്റുനോവുണ്ടായത്
അവരിലേക്ക് പറന്നിറങ്ങാൻ
വർത്തമാനത്തിലെ വൈമാനികർക്ക്
ഇനിയുമെത്രയോ ദൂരമുണ്ട്...

No comments:

Post a Comment