Monday, October 1, 2012

പ്രണയപത്രം


നീയാണ് ശരി....

ഉപാധികളില്ലാത്ത പ്രണയം
നമുക്കിടയിൽ
മണ്ണിനടിയിലുറങ്ങുന്ന
മുളയ്ക്കാത്ത വിത്തു പോലെ

കാലം അടയാളപ്പെടുത്താത്ത
കവിയെ പോലെ
ഒരിക്കലും പിറക്കാത്ത
കവിത പോലെ....

അതിരുകളില്ലാത്ത വാനം
സ്വപ്നങ്ങളിൽ
വിരുന്നെത്തുന്ന
ചിറകരിഞ്ഞ കിളികളെ പോലെ...

സ്നേഹത്തിലാണ്
ദുഖത്തിന്റെ വിത്തുകൾ
മുളക്കുന്നതെന്ന
നിന്റെ കണ്ടെത്തലാണ് ശരി

എന്നിൽ ഇടം ചേർന്നിരിക്കുന്ന
കലർപ്പില്ലാത്ത സ്നേഹവും
നീ വലം പറ്റിയിരിക്കുന്ന കരുതലും
നാളെയുടെ ഓർമ്മപ്പെടുത്തലാണ്

പത്ര താളുകളിലെ
ചരമ കോളങ്ങളിലേക്ക്
നമുക്കിനിയും
എത്രയോ ദൂരമുണ്ട്...

അതിനാൽ
ഉപാധികൾ അതിരിടുന്ന
പ്രണയത്തിന്റെ ഉടമ്പടികളിൽ
ചോര വാർന്ന കണ്ണീരിനാൽ
നമുക്ക് ഒപ്പ് വെയ്ക്കാം....

Wednesday, July 25, 2012

പൂമ്പാറ്റ പറഞ്ഞത്



മകരമഞ്ഞിനെ
പ്രണയിച്ച ചെമ്പകമായിരുന്നു
പൂക്കളിലെ കന്യകയെന്ന്
അവളോട് പറഞ്ഞത്
പൂമ്പാറ്റയായിരുന്നു

മഴ പെറ്റ
വെയിലിന്റെ കുഞ്ഞായിരുന്നു
മഴവില്ലെന്നും

മണ്ണിനെ മോഹിപ്പിച്ച
വേനൽ മഴയ്ക്കൊപ്പമാണ്
അവൾ വന്നത്

മഴവെള്ളം
ഒഴുക്കി കളഞ്ഞ
സിന്ദൂരത്തിന്റെ നനവുമായ്.

കടലിനും
ശ്മശാനത്തിനുമിടയിലെ
ഉദ്യാനത്തിൽ
പെയിന്റടർന്ന ചാരുബെഞ്ചിൽ
ഒരു നിഴലായ്
ചേർന്നിരിക്കവെ
നിന്റെ ചുണ്ടുകളെനിക്ക് തന്നത്
വിടരാത്ത ചെമ്പരത്തിയിലെ
വറ്റാത്ത തേൻ...

കിട്ടാത്ത മുന്തിരിയുടെ
മധുരമാണ്
എന്റെ ചുണ്ടുകൾക്കെന്ന്
നീയും

മഴയുടെ തൂവലുകളണിഞ്ഞ്
ചിത്രപ്പണിയുള്ള
ചിറക് വീശി
പൂമ്പാറ്റ പറഞ്ഞു

ചെടികളിലല്ല
മരങ്ങളിലും പൂക്കളുണ്ട്...

കിടപ്പറവാതിൽ
തുറന്നിടുന്ന
പെണ്ണിന്റെ സദാചാരമാണ്
പൂക്കൾക്ക്...!!!

Wednesday, May 16, 2012

പരാതി


എട്ടരപ്പവന്റെ താലികട്ട
കള്ളനെ പറ്റിയായിരുന്നു
അവളുടെ പരാതി

എട്ടരയുടെ പവർക്കട്ടിലെത്തി
അവളുടെ മാനം കട്ട
ജാരനെ പറ്റിയായിരുന്നു
അവന്റെ പരാതി

മൂല്യനിർണ്ണയത്തിൽ
അവൾ ഫയലിലും
അവൻ ചവറ്റുകൊട്ടയിലും
ഇടം പിടിച്ചു.....

Friday, May 11, 2012

വൃത്താന്തം



രണ്ട് വൃത്തങ്ങൾ കൊണ്ട്
മിഴികളെഴുതി

അതിലൂർന്ന രേണുക്കളാൽ
നാസിക വരച്ചു
വലിച്ച് നീട്ടി
ചുകപ്പ് ചാലിച്ച്
ചുണ്ടുകൾ ഒപ്പിയെടുത്തു...

ഇനിയുമെത്രയോ
വൃത്തങ്ങൾ വേണം
എനിക്ക് നിന്നെ
വരച്ചെടുക്കാൻ

Monday, March 19, 2012

നമുക്കിടയിൽ




നമുക്കിടയിൽ
ഒരു കടലിന്റെ ദൂരമുണ്ട്

കാഴ്ചയിൽ,
അലയുന്ന മേഘങ്ങൾക്കപ്പുറം
കപ്പലിന്റെ കൊടിമരങ്ങളുടെ
നേർത്ത വരകൾ മാത്രം

നമുക്കിടയിൽ
ഒരു കടലിന്റെ ആഴമുണ്ട്

കേൾവിയിൽ,
നശിച്ച നിമിഷങ്ങളിലെങ്ങോ
കൈവിട്ട വാക്കുകളുടെ
നേർത്ത ഞെരക്കങ്ങൾ മാത്രം

അടിത്തട്ടിലെ
നോവുകൾക്ക് ഇടമില്ലാതാകുമ്പോൾ
നമുക്കിടയിൽ
ഒരു ആകാശത്തിന്റെ അഭയമുണ്ടായിരുന്നു

പരിഭവം പുകയുന്ന നീരാവിയായ്
മേഘച്ചിറകിൽ ഒളിച്ചിരുന്ന്
ഒരു മഴത്തുള്ളിയായ്
നിന്നിലേക്ക് തന്നെ
പെയ്തിറങ്ങുന്നൊരു സ്വപ്നമുണ്ടായിരുന്നു

നമുക്കിടയിലിപ്പോൾ
ഒരു ആകാശത്തിന്റെ അകലമാണ്,
നക്ഷത്രങ്ങളുടെ ദൂരവും...

കിളികളുടെ കണ്ണടച്ചുള്ള
സഞ്ചാരങ്ങൾക്ക് തടയിടുന്ന
ടവറുകളിൽ
നൂല് പൊട്ടിയ പട്ടങ്ങൾ പോലെ
നമ്മളിലാരോ കുരുങ്ങി കിടപ്പുണ്ട്...

നീ മാത്രം



 മഴനാരുകളിൽ സൂര്യനെഴുതിയ
കവിതയാണ് മഴവില്ലെന്ന്
എന്നോട് പറഞ്ഞതും

അലിഞ്ഞുതീരും മുന്നെ
ഏഴഴകുകളെനിക്കായ്
കൺപീലികളിൽ ഒപ്പിയെടുത്തതും

ചോര വറ്റിയ കണ്ണുകളിൽ
ചക്രവാളത്തിലെ
ചെന്തുടിപ്പുകൾ കുടഞ്ഞതും

ഉണങ്ങിയ മഷിത്തണ്ടിന്റെ
ചത്ത ഞെരമ്പുകളിൽ
നീല വർണ്ണങ്ങൾ കുത്തിവെച്ചതും

ആഴിയുടെ വന്യമാർന്ന
മിഴികളിൽ മുക്കിയെടുത്ത്
വാനിന്റെ നീലിമയിലേക്കെന്റെ
കാഴ്ച്ചകളെ പറിച്ച് നട്ടതും

നീയാണ്,
പ്രണയമേ, 
നീമാത്രമാണ്....

Friday, March 9, 2012

തലയ്ക്കു മുകളിലെ പക്ഷികള്‍ *




കാര്‍മേഘങ്ങള്‍ മഴത്തുള്ളികളായി
കലമ്പി പെയ്യുമ്പോള്‍ 
നമ്മുടെ തലയ്ക്കു മുകളില്‍ 
പക്ഷികള്‍ 
വട്ടമിട്ടു പറക്കുകയില്ല,
പകരം മൌനത്തിന്റെ വാത്മീകം 
നമ്മളെ  പൊതിഞ്ഞിരിക്കും .

ചില്ലകളുപേക്ഷിച്ച്
പരിണതിയില്ലാതെ
പറന്നകന്ന ചിന്തകള്‍
മണ്ണില്‍ വേരുകളില്ലാത്ത 
അന്വേഷണം 
മഴവെള്ളത്തില്‍ ഒലിച്ചു പോയ 
വണ്ടുകളുപേക്ഷിച്ച പൂവ്
അസൂയയുടെ കനലാട്ടം 
എരിഞ്ഞടങ്ങിയകണ്ണുകള്‍


ഒരിക്കലും തിരിച്ചെത്താനാവാത്ത
ഉത്തരങ്ങള്‍ തേടിപ്പോയ 
വാക്കിനെ കാറ്റെടുത്തു
മരപ്പൊത്തില്‍ ഉപേക്ഷിക്കുമ്പോള്‍
അയഞ്ഞ സിരകളില്‍ 
മഴയുടെ കുളിര് ഒഴുകിയിറങ്ങുന്നു 

സംശയത്തിന്റെ തിരയിളക്കങ്ങള്‍
അസ്തമിച്ച മിഴികളില്‍ 
പരിചയക്കേടിന്റെ അകലമില്ലാതെ 
തണുപ്പിന്റെ അലകളുമായ്
മരങ്ങള്‍ക്കിടയിലൂടെ
പിന്നെയും കാറ്റ് വീശുന്നു .