Friday, September 18, 2015

എന്നും കൂട്ടിനുണ്ടായതാണു
ഇന്നലെ മുതലാണു കാണാതായത്
ഒളിച്ചോട്ടമായിരുന്നു
എങ്ങോട്ടാണു പോയതെന്ന് അറിയില്ല
ഇതു വരെയും തിരിച്ചെത്തിയിട്ടില്ല
എന്റെ മനസ്സമാധാനം...

തൊണ്ടയിൽ
പാതിവെന്ത വാക്കുകൾ
കുരുങ്ങിക്കിടക്കുന്നു
പരിചയമില്ലാത്ത
ഏതോ ഭാഷയായ് മൗനം
കുടിച്ചിറക്കുന്നു...

പകലോൻ

കിളികളായിരുന്നു ആദ്യം കണ്ടത്.
കിഴക്ക് കുന്നിൻ മുകളിൽ
ചോരയിൽ കുളിച്ച്
കിടക്കുകയായിരുന്നു.
പാഞ്ഞെത്തിയ കാറ്റ്
മേഘത്തിന്റെ തൂവലുകളാൽ
ഒപ്പിയെടുത്ത്
ആകാശത്ത് ഉണങ്ങാനിട്ടു.
എന്നിട്ടെന്താ,
ഒരു പകലിന്റെ ആയുസ്സേ
ഉണ്ടായിരുന്നുള്ളൂ
ചോര തുപ്പി
പടിഞ്ഞാറൻ കടലിൽ
മുങ്ങിച്ചാകാനായിരുന്നു
യോഗം....

LOVE BIRD

തത്തയുടെ നിറമാണു,
മയിലിന്റെ അഴകാണു,
കുയിലിന്റെ സ്വരമാണു
എന്നൊക്കെ പറയും.
പക്ഷേ ;
പ്രണയത്തിന്റെ പക്ഷി
കാക്കയാണു.....

മഴയുടെ കൊളാഷ്

മരുഭൂമിയിലെവിടെയോ
കണ്ണു കാണാൻ വയ്യാതെ
ഒരു രാത്രിമഴ.
വഴിയറിയാതെ അലയുന്ന
കാറ്റിന്റെ കൈ പിടിച്ച്
ഇളകിയാടുന്ന ഗാഫ്.
കോർണീഷിൽ
മഴയുടെ ചിത്രപ്പണികൾക്കിടയിൽ
ഉലയുന്ന ഒരു ബോട്ട്,
പിൻ സീറ്റിലിരുന്ന്
ഡ്രൈവ് ചെയ്യുന്ന ബംഗാളികൾ.
കെ എഫ് സിയിൽ
ഫിലിപ്പൈൻ മുയൽക്കൂട്ടം
ഇരിപ്പിടത്തിൽ കൂനിയിരുന്ന്
പാക്കിസ്ഥാനിയുടെ
ഒളിഞ്ഞുനോട്ടം.
വർണ്ണങ്ങൾ കോരിയൊഴിച്ച്
ആഫ്രിക്കൻ പെണ്ണുടൽ
അത്തറിന്‍റെ മണവുമായ്
കഴുകൻ കണ്ണുകൾ.
ബുർക്കയിടാതെ
സിഗാറിന്‍റെ പുകക്കുഴലുമായ്
വെളുത്ത അറബിച്ചികൾ,
മലയാളത്തിൽ കരയുന്ന
റോളയിലെ കാക്കകൾ.
പെണ്ണേ,
തണുത്ത കാറ്റ്
എത്ര പണിപ്പെട്ടിട്ടും
ഊതിക്കെടുത്താനാകാത്ത
ഒരു തീയാളുന്നുണ്ട്
എന്റെ കണ്ണിൽ!!

ക്ഷണികം

ഇപ്പോൾ
താഴെ വീണുടഞ്ഞേക്കുമെന്ന
ഭീതിയിൽ
ഇലച്ചാർത്തിനറ്റത്ത്
മഴത്തുള്ളിപോലൊരു
പ്രണയം
കാറ്റിന്റെ കൈകൾ
കൂട്ടിക്കെട്ടി കാവലിരുന്നിട്ടും
പതുങ്ങിയെത്തിയ
വെയിൽനാളം
ഒരൊറ്റ ഉമ്മയാലതിനെ
കട്ടെടുത്തു

Monday, January 7, 2013

വിരുന്നുകാരുടെ വഴി


റോഡിനിപ്പുറത്തെ മദ്യശാലയിൽ
ചില്ലുഗ്ലാസിലുടയാത്ത
സ്വർണ്ണ കുമിളകൾ നോക്കി
കവിതയുടെ പേറ്റ് നോവുമായ്
അവൻ
റോഡിനപ്പുറത്തെ പുസ്തകശാലയിൽ
തൂങ്ങി മരിച്ച പ്രണയിനികളുടെ
ചരമക്കുറിപ്പുകളുടെ
കവിതയുടെ വരികൾക്കിടയിൽ
അവൾ
അവർക്കിടയിൽ
വെറുതെ പെയ്യുന്ന മഴ,
എവിടെയോ പോകുന്ന കാറ്റ്...
എത്ര കുടിച്ചാലും വറ്റാത്ത
ദാഹമാണ് നിന്നോടുള്ള
പ്രണയമെന്ന കുറിമാനം
റോഡിനപ്പുറത്തേക്ക്
അവൾ പറത്തി വിട്ടു
അവസാന വലിയിൽ
ആദ്യ ചുംബനത്തിന്റെ
മധുരമൂറുന്ന ചിരിയോടെ
റോഡിനിപ്പുറത്ത് മൊബൈൽ
ശ്വാസം മുട്ടി മരിച്ചു
ഹണി ബീയുടെ
കടം വാങ്ങിയ ചിറകുമായ്
റോഡിനിപ്പുറത്ത് നിന്നും
ഒറ്റ പറക്കലിൽ
റോഡിനപ്പുറത്തേക്ക്
ആദ്യ സമാഗമത്തിന്റെ വിറയൽ
മഴയുടെ സമ്മാനമെന്ന്
അവളവനോടും, അവനവളോടും
കള്ളം പറഞ്ഞു
അവർക്കിടയിൽ
എന്തിനോ പെയ്യുന്ന
മഴയുടെ കുളിര്.....
എന്തോ തേടുന്ന
കാറ്റിന്റെ മൂളൽ.....
കുളിരിലെ ചെറുതീയായ്
പ്രണയത്തിന്റെ അമൃത്
നുകരാമെന്നവൻ
മഴത്തുള്ളി കാട്ടിതരാമെന്ന്
പറഞ്ഞവൾ
പൊക്കിൾ ചുഴിയിലേക്ക്
അവന്റെ വിരൽ പറിച്ച് നട്ടു
ഊഴം കാക്കാതെ
അലമാരയിൽ നിന്ന് ഭീമനായ്
എം.ടി, ദ്രൗപതിയുടെ
മുലക്കണ്ണ് കത്രിച്ചു
റെഡ് സിഗ്നൽ ഭേദിച്ച
തടികോൺട്രാക്കടരെ പുണർന്ന്
ക്ലാര പത്മരാഗം മൂളി
പതിനൊന്ന് മിനുറ്റ് പോലും
ഓടിയെത്താനാകാത്ത
പൗലോ കൊയ്ലോയുടെ
കിതപ്പുകൾക്കിടയിലേക്ക്
മിന്നൽ പിണറിന്റെ
വെള്ളിവെളിച്ചം ആഞ്ഞ് വീശി
ക്ലിക്ക്...
ക്ലിക്ക്...ക്ലിക്ക്....
ഉത്തരത്തിൽ ഒളിഞ്ഞു നോക്കുന്ന
പല്ലിയുടെ ചിലപ്പ് പോലെ,
പിന്നാലെ
പടവുകൾ ചാടിയിറങ്ങുന്ന
മെതിയടികളുടെ അട്ടഹാസങ്ങൾ...!!!
തെറിച്ച് വീണ മേഘസന്ദേശം
നൂൽ ബന്ധമില്ലാതെ തൂവലുകളായ്
പാറി പറന്നു,
അവനും
അവളും
ഇനി നമ്മളുടെ വിരുന്നുകാർ
നീലപ്പല്ലുകൾക്കിടയിലൂടെ
റോഡിനിപ്പുറത്ത് നിന്നും
റോഡിനപ്പുറത്തേക്ക്...