Friday, September 18, 2015

ക്ഷണികം

ഇപ്പോൾ
താഴെ വീണുടഞ്ഞേക്കുമെന്ന
ഭീതിയിൽ
ഇലച്ചാർത്തിനറ്റത്ത്
മഴത്തുള്ളിപോലൊരു
പ്രണയം
കാറ്റിന്റെ കൈകൾ
കൂട്ടിക്കെട്ടി കാവലിരുന്നിട്ടും
പതുങ്ങിയെത്തിയ
വെയിൽനാളം
ഒരൊറ്റ ഉമ്മയാലതിനെ
കട്ടെടുത്തു

Monday, January 7, 2013

വിരുന്നുകാരുടെ വഴി


റോഡിനിപ്പുറത്തെ മദ്യശാലയിൽ
ചില്ലുഗ്ലാസിലുടയാത്ത
സ്വർണ്ണ കുമിളകൾ നോക്കി
കവിതയുടെ പേറ്റ് നോവുമായ്
അവൻ
റോഡിനപ്പുറത്തെ പുസ്തകശാലയിൽ
തൂങ്ങി മരിച്ച പ്രണയിനികളുടെ
ചരമക്കുറിപ്പുകളുടെ
കവിതയുടെ വരികൾക്കിടയിൽ
അവൾ
അവർക്കിടയിൽ
വെറുതെ പെയ്യുന്ന മഴ,
എവിടെയോ പോകുന്ന കാറ്റ്...
എത്ര കുടിച്ചാലും വറ്റാത്ത
ദാഹമാണ് നിന്നോടുള്ള
പ്രണയമെന്ന കുറിമാനം
റോഡിനപ്പുറത്തേക്ക്
അവൾ പറത്തി വിട്ടു
അവസാന വലിയിൽ
ആദ്യ ചുംബനത്തിന്റെ
മധുരമൂറുന്ന ചിരിയോടെ
റോഡിനിപ്പുറത്ത് മൊബൈൽ
ശ്വാസം മുട്ടി മരിച്ചു
ഹണി ബീയുടെ
കടം വാങ്ങിയ ചിറകുമായ്
റോഡിനിപ്പുറത്ത് നിന്നും
ഒറ്റ പറക്കലിൽ
റോഡിനപ്പുറത്തേക്ക്
ആദ്യ സമാഗമത്തിന്റെ വിറയൽ
മഴയുടെ സമ്മാനമെന്ന്
അവളവനോടും, അവനവളോടും
കള്ളം പറഞ്ഞു
അവർക്കിടയിൽ
എന്തിനോ പെയ്യുന്ന
മഴയുടെ കുളിര്.....
എന്തോ തേടുന്ന
കാറ്റിന്റെ മൂളൽ.....
കുളിരിലെ ചെറുതീയായ്
പ്രണയത്തിന്റെ അമൃത്
നുകരാമെന്നവൻ
മഴത്തുള്ളി കാട്ടിതരാമെന്ന്
പറഞ്ഞവൾ
പൊക്കിൾ ചുഴിയിലേക്ക്
അവന്റെ വിരൽ പറിച്ച് നട്ടു
ഊഴം കാക്കാതെ
അലമാരയിൽ നിന്ന് ഭീമനായ്
എം.ടി, ദ്രൗപതിയുടെ
മുലക്കണ്ണ് കത്രിച്ചു
റെഡ് സിഗ്നൽ ഭേദിച്ച
തടികോൺട്രാക്കടരെ പുണർന്ന്
ക്ലാര പത്മരാഗം മൂളി
പതിനൊന്ന് മിനുറ്റ് പോലും
ഓടിയെത്താനാകാത്ത
പൗലോ കൊയ്ലോയുടെ
കിതപ്പുകൾക്കിടയിലേക്ക്
മിന്നൽ പിണറിന്റെ
വെള്ളിവെളിച്ചം ആഞ്ഞ് വീശി
ക്ലിക്ക്...
ക്ലിക്ക്...ക്ലിക്ക്....
ഉത്തരത്തിൽ ഒളിഞ്ഞു നോക്കുന്ന
പല്ലിയുടെ ചിലപ്പ് പോലെ,
പിന്നാലെ
പടവുകൾ ചാടിയിറങ്ങുന്ന
മെതിയടികളുടെ അട്ടഹാസങ്ങൾ...!!!
തെറിച്ച് വീണ മേഘസന്ദേശം
നൂൽ ബന്ധമില്ലാതെ തൂവലുകളായ്
പാറി പറന്നു,
അവനും
അവളും
ഇനി നമ്മളുടെ വിരുന്നുകാർ
നീലപ്പല്ലുകൾക്കിടയിലൂടെ
റോഡിനിപ്പുറത്ത് നിന്നും
റോഡിനപ്പുറത്തേക്ക്...

Monday, December 24, 2012

മാറ്റമില്ലാത്തത്

അവിടെ നീ കാണുന്ന
അസ്തമയ സൂര്യനും
ഇപ്പുറത്താണ് ഞാൻ

ഇവിടെ ഞാൻ കാണുന്ന
ഉദയസൂര്യന്റെ
അപ്പുറത്ത് നീയും

ശിശിരത്തിന്റെ
അലകൾ പുതച്ച് നീ

വെയിലിന്റെ
കുപ്പായമണിഞ്ഞ് ഞാൻ

നമുക്കിടയിലാണ്‌
പകലുകളുടെ പിറവിയും
രാത്രിയുടെ മരണവും

ചുകപ്പ്
ഒടുക്കത്തിന്റെ
നിറം മാത്രമല്ല,
തുടക്കത്തിന്റേതും
കൂടിയാണ്.....

Friday, December 14, 2012

മായൻ കലണ്ടർ പറഞ്ഞത്

പുഴ കടലിനോട് പറഞ്ഞു
തിരിച്ചൊഴുകണമെന്ന്

മല പുഴയോട് പറഞ്ഞു
ആഴങ്ങളിൽ മുങ്ങണമെന്ന്

മരം മലയോട് പറഞ്ഞു
കാറ്റിനൊപ്പം പറക്കണമെന്ന്

കാറ്റ് മേഘങ്ങളോട് പറഞ്ഞു

മഴയായ് കരയണമെന്ന്

മഴ കടലിനോട് പറഞ്ഞു
നിന്നിലേക്ക് മടങ്ങണമെന്ന്

കടൽ കരയോട് പറഞ്ഞു
പ്രളയമായ് വരുന്നുവെന്ന്

Monday, December 10, 2012

പ്രണയ കലണ്ടർ

ഏഴിനെ രണ്ടായി
പകുത്തെടുക്കാം

കറുപ്പുള്ള
അഞ്ച് ദിനങ്ങൾ
തിരക്കില്ലാത്ത
നിരത്ത് പോലെ
തലങ്ങും വിലങ്ങും
പ്രണയ വണ്ടി ഓടിക്കാം

രണ്ട് ദിനങ്ങൾ
ചുകപ്പ് കത്തിനിൽക്കുന്ന
ട്രാഫിക്ക് സിഗ്നലിൽ പോലെ
പ്രണയത്തിന് അവധി

അവിടുത്തെ
ആൺ പോലീസിനോ
ഇവിടുത്തെ
പെൺ പോലീസിനോ
പിടികൊടുക്കരുത്

ഒടുക്കത്തെ
ഫൈൻ ആയിരിക്കും

Tuesday, November 27, 2012

ഇങ്ങനെയും...

എം.ടി. വാസുദേവൻ നായർ
ഉണ്ണീയാർച്ചയെ
പിഴപ്പിച്ച ദിവസമാണ്
കാല് തെറ്റി വീണ
അമ്മൂമ്മ മരിച്ചത്

പച്ചയും വെള്ളയും
കൂട്ടി മുറുക്കുമ്പോൾ
ചുകപ്പായി തീരുന്ന
രസതന്ത്രം
അമ്മൂയക്കറിയില്ലായിരുന്നു

പെണ്ണുണ്ണിയാർച്ച-
ആരോമലാണെന്ന
അമ്മൂമ്മയുടെ
ജീവശാസ്ത്രത്തിൽ
ആരൊക്കെയോ
മുറുക്കി തുപ്പി

ചത്ത വടക്കൻ പാട്ടിനെ
തെക്കോട്ടെടുത്തപ്പോഴാണ്
ഞാനുമെന്റെ മച്ചുനിച്ചിയും
രണ്ട് പുഴയായ്
പിരിഞ്ഞത്......

അവൾ നിളപോലെ
വറ്റിവരണ്ട്
ചരിത്രത്തെ പിഴപ്പിച്ചതിന്
പ്രതികാരം വീട്ടി

Sunday, November 11, 2012

ഏകാന്തതയുടെ തുരുത്തിൽ


നിനക്കറിയോ,
ഇന്നലെ നിലാവ്
വിരുന്ന് വന്നില്ല...

വെൺ മേഘങ്ങളുടെ
ചിത്രപ്പണികളില്ലാത്ത
വന്ധ്യയായ ആകാശവും
ചത്ത നക്ഷത്രക്കുഞ്ഞുങ്ങളുടെ
അവസാന നിശ്വാസവുമായി
വീശിയ ഉഷ്ണമുള്ള കാറ്റും
എന്നെ വിലയം ചെയ്തിരിക്കുന്നു

മഞ്ഞുതുള്ളികൾ
ഉമ്മ വെക്കുമ്പോൾ
ഇളകിയാടുന്ന
ഇലയനക്കങ്ങൾ പോലുമില്ല

വിരഹത്തിന്റെ
കയ്പുനീരുറഞ്ഞ്
മരവിച്ച നാവിൽ
നിന്റെ മാഞ്ഞുപോയ പേരുമായ്
മൗനത്തിന്റെ ആഴങ്ങളിൽ
ഞാനൊളിച്ചിരിക്കുന്നു

നിഴലിന്റെ നീണ്ട വിരലുകൾ
നോവിക്കുന്ന നാളത്തെ
പകലുകളെ ഞാൻ വെറുക്കുന്നു...