Sunday, November 11, 2012

ഏകാന്തതയുടെ തുരുത്തിൽ


നിനക്കറിയോ,
ഇന്നലെ നിലാവ്
വിരുന്ന് വന്നില്ല...

വെൺ മേഘങ്ങളുടെ
ചിത്രപ്പണികളില്ലാത്ത
വന്ധ്യയായ ആകാശവും
ചത്ത നക്ഷത്രക്കുഞ്ഞുങ്ങളുടെ
അവസാന നിശ്വാസവുമായി
വീശിയ ഉഷ്ണമുള്ള കാറ്റും
എന്നെ വിലയം ചെയ്തിരിക്കുന്നു

മഞ്ഞുതുള്ളികൾ
ഉമ്മ വെക്കുമ്പോൾ
ഇളകിയാടുന്ന
ഇലയനക്കങ്ങൾ പോലുമില്ല

വിരഹത്തിന്റെ
കയ്പുനീരുറഞ്ഞ്
മരവിച്ച നാവിൽ
നിന്റെ മാഞ്ഞുപോയ പേരുമായ്
മൗനത്തിന്റെ ആഴങ്ങളിൽ
ഞാനൊളിച്ചിരിക്കുന്നു

നിഴലിന്റെ നീണ്ട വിരലുകൾ
നോവിക്കുന്ന നാളത്തെ
പകലുകളെ ഞാൻ വെറുക്കുന്നു...

Friday, November 2, 2012

കിനാക്കൂട്ടം


നാളെ ഞാൻ
ആകാശത്ത് താരകങ്ങളെ
നോക്കിയിരിക്കും

വിരസമായ ഈ
പകലുകൾക്കൊടുവിൽ

പൂമൊട്ടുകൾ പോലെ
വാരിവിതറിയ താരകങ്ങളിൽ
നിന്റെ കണ്ണിറുക്കി ചിരി
ഞാൻ കാണും

അപ്പോൾ
കാറ്റിന്റെ കൈകളിൽ
ഞാനൊരു മയിൽപ്പീലി
പറത്തി വിടും

ആർദ്ര മേഘങ്ങൾക്കൊപ്പം
പറന്ന് പറന്ന് വന്ന്
നിന്നെ തഴുകിയുറക്കാൻ...

Saturday, October 27, 2012

സൈബർ പ്രണയകാലത്ത്


മെസ്സേജ് ബോക്സിൽ
കൊളുത്തിവെച്ച
ചുവന്ന വെളിച്ചത്തിലേക്ക്
തുറക്കുന്നകണ്ണുകളാണ് നമുക്ക്

ഏകാന്തതയുടെ വിഹ്വലതകളിൽ
ആ തിരിനാളത്തിലാണ്
നമ്മൾ പ്രണയത്തിന്റെ
പട്ട് നൂലുകൾ നെയ്തത്

പരിചയക്കേടിന്റെ അകലങ്ങളില്ലാതെ
നമുക്ക് വേണ്ടി സംസാരിച്ച്, സംസാരിച്ച്
വിരൽത്തുമ്പുകൾ ചോന്നു പോയി-
നിന്റെ ചൊടികൾ പോലെ
നഖങ്ങൾ നീലിച്ചു,
നിന്റെ മിഴികൾ പോലെ

മീനച്ചൂടുള്ള രാവുകളിൽ
വൃശ്ചിക കുളിരുള്ള കാറ്റായ്,
വേനൽ കൊതിച്ച മഴയായ്,
മഴ നനഞ്ഞാടുന്ന മയിലായ്

പുതിയ വെളിച്ചമായ്
പുതിയ  നിറങ്ങളായ്
പുതിയ നാദമായ്

മിഴികളിൽ ഒളിച്ച് നിന്ന
നക്ഷത്ര കുഞ്ഞുങ്ങൾ
തിരിച്ചു പോകാതെ
മടിച്ച് നിൽക്കുമ്പോൾ

ഇടവേളകളുടെ
അനിവാര്യതയിലേക്ക്
വിരലുകൾ നീണ്ട് ചുകന്ന തിരി
അണഞ്ഞു പോകുമ്പോൾ

മോണിറ്ററിന്റെ  വെളിച്ചം
അരണ്ട നിലാവായ്
നമുക്കിടയിൽ പരന്നൊഴുകുന്നു

ഇപ്പോൾ വരണ്ട ആകാശത്തിന്റെ
അടയാളങ്ങൾ മാത്രം
ബാക്കിയാവുന്നു

Monday, October 1, 2012

പ്രണയപത്രം


നീയാണ് ശരി....

ഉപാധികളില്ലാത്ത പ്രണയം
നമുക്കിടയിൽ
മണ്ണിനടിയിലുറങ്ങുന്ന
മുളയ്ക്കാത്ത വിത്തു പോലെ

കാലം അടയാളപ്പെടുത്താത്ത
കവിയെ പോലെ
ഒരിക്കലും പിറക്കാത്ത
കവിത പോലെ....

അതിരുകളില്ലാത്ത വാനം
സ്വപ്നങ്ങളിൽ
വിരുന്നെത്തുന്ന
ചിറകരിഞ്ഞ കിളികളെ പോലെ...

സ്നേഹത്തിലാണ്
ദുഖത്തിന്റെ വിത്തുകൾ
മുളക്കുന്നതെന്ന
നിന്റെ കണ്ടെത്തലാണ് ശരി

എന്നിൽ ഇടം ചേർന്നിരിക്കുന്ന
കലർപ്പില്ലാത്ത സ്നേഹവും
നീ വലം പറ്റിയിരിക്കുന്ന കരുതലും
നാളെയുടെ ഓർമ്മപ്പെടുത്തലാണ്

പത്ര താളുകളിലെ
ചരമ കോളങ്ങളിലേക്ക്
നമുക്കിനിയും
എത്രയോ ദൂരമുണ്ട്...

അതിനാൽ
ഉപാധികൾ അതിരിടുന്ന
പ്രണയത്തിന്റെ ഉടമ്പടികളിൽ
ചോര വാർന്ന കണ്ണീരിനാൽ
നമുക്ക് ഒപ്പ് വെയ്ക്കാം....

Wednesday, July 25, 2012

പൂമ്പാറ്റ പറഞ്ഞത്



മകരമഞ്ഞിനെ
പ്രണയിച്ച ചെമ്പകമായിരുന്നു
പൂക്കളിലെ കന്യകയെന്ന്
അവളോട് പറഞ്ഞത്
പൂമ്പാറ്റയായിരുന്നു

മഴ പെറ്റ
വെയിലിന്റെ കുഞ്ഞായിരുന്നു
മഴവില്ലെന്നും

മണ്ണിനെ മോഹിപ്പിച്ച
വേനൽ മഴയ്ക്കൊപ്പമാണ്
അവൾ വന്നത്

മഴവെള്ളം
ഒഴുക്കി കളഞ്ഞ
സിന്ദൂരത്തിന്റെ നനവുമായ്.

കടലിനും
ശ്മശാനത്തിനുമിടയിലെ
ഉദ്യാനത്തിൽ
പെയിന്റടർന്ന ചാരുബെഞ്ചിൽ
ഒരു നിഴലായ്
ചേർന്നിരിക്കവെ
നിന്റെ ചുണ്ടുകളെനിക്ക് തന്നത്
വിടരാത്ത ചെമ്പരത്തിയിലെ
വറ്റാത്ത തേൻ...

കിട്ടാത്ത മുന്തിരിയുടെ
മധുരമാണ്
എന്റെ ചുണ്ടുകൾക്കെന്ന്
നീയും

മഴയുടെ തൂവലുകളണിഞ്ഞ്
ചിത്രപ്പണിയുള്ള
ചിറക് വീശി
പൂമ്പാറ്റ പറഞ്ഞു

ചെടികളിലല്ല
മരങ്ങളിലും പൂക്കളുണ്ട്...

കിടപ്പറവാതിൽ
തുറന്നിടുന്ന
പെണ്ണിന്റെ സദാചാരമാണ്
പൂക്കൾക്ക്...!!!

Wednesday, May 16, 2012

പരാതി


എട്ടരപ്പവന്റെ താലികട്ട
കള്ളനെ പറ്റിയായിരുന്നു
അവളുടെ പരാതി

എട്ടരയുടെ പവർക്കട്ടിലെത്തി
അവളുടെ മാനം കട്ട
ജാരനെ പറ്റിയായിരുന്നു
അവന്റെ പരാതി

മൂല്യനിർണ്ണയത്തിൽ
അവൾ ഫയലിലും
അവൻ ചവറ്റുകൊട്ടയിലും
ഇടം പിടിച്ചു.....

Friday, May 11, 2012

വൃത്താന്തം



രണ്ട് വൃത്തങ്ങൾ കൊണ്ട്
മിഴികളെഴുതി

അതിലൂർന്ന രേണുക്കളാൽ
നാസിക വരച്ചു
വലിച്ച് നീട്ടി
ചുകപ്പ് ചാലിച്ച്
ചുണ്ടുകൾ ഒപ്പിയെടുത്തു...

ഇനിയുമെത്രയോ
വൃത്തങ്ങൾ വേണം
എനിക്ക് നിന്നെ
വരച്ചെടുക്കാൻ