Monday, March 19, 2012

നീ മാത്രം



 മഴനാരുകളിൽ സൂര്യനെഴുതിയ
കവിതയാണ് മഴവില്ലെന്ന്
എന്നോട് പറഞ്ഞതും

അലിഞ്ഞുതീരും മുന്നെ
ഏഴഴകുകളെനിക്കായ്
കൺപീലികളിൽ ഒപ്പിയെടുത്തതും

ചോര വറ്റിയ കണ്ണുകളിൽ
ചക്രവാളത്തിലെ
ചെന്തുടിപ്പുകൾ കുടഞ്ഞതും

ഉണങ്ങിയ മഷിത്തണ്ടിന്റെ
ചത്ത ഞെരമ്പുകളിൽ
നീല വർണ്ണങ്ങൾ കുത്തിവെച്ചതും

ആഴിയുടെ വന്യമാർന്ന
മിഴികളിൽ മുക്കിയെടുത്ത്
വാനിന്റെ നീലിമയിലേക്കെന്റെ
കാഴ്ച്ചകളെ പറിച്ച് നട്ടതും

നീയാണ്,
പ്രണയമേ, 
നീമാത്രമാണ്....

Friday, March 9, 2012

തലയ്ക്കു മുകളിലെ പക്ഷികള്‍ *




കാര്‍മേഘങ്ങള്‍ മഴത്തുള്ളികളായി
കലമ്പി പെയ്യുമ്പോള്‍ 
നമ്മുടെ തലയ്ക്കു മുകളില്‍ 
പക്ഷികള്‍ 
വട്ടമിട്ടു പറക്കുകയില്ല,
പകരം മൌനത്തിന്റെ വാത്മീകം 
നമ്മളെ  പൊതിഞ്ഞിരിക്കും .

ചില്ലകളുപേക്ഷിച്ച്
പരിണതിയില്ലാതെ
പറന്നകന്ന ചിന്തകള്‍
മണ്ണില്‍ വേരുകളില്ലാത്ത 
അന്വേഷണം 
മഴവെള്ളത്തില്‍ ഒലിച്ചു പോയ 
വണ്ടുകളുപേക്ഷിച്ച പൂവ്
അസൂയയുടെ കനലാട്ടം 
എരിഞ്ഞടങ്ങിയകണ്ണുകള്‍


ഒരിക്കലും തിരിച്ചെത്താനാവാത്ത
ഉത്തരങ്ങള്‍ തേടിപ്പോയ 
വാക്കിനെ കാറ്റെടുത്തു
മരപ്പൊത്തില്‍ ഉപേക്ഷിക്കുമ്പോള്‍
അയഞ്ഞ സിരകളില്‍ 
മഴയുടെ കുളിര് ഒഴുകിയിറങ്ങുന്നു 

സംശയത്തിന്റെ തിരയിളക്കങ്ങള്‍
അസ്തമിച്ച മിഴികളില്‍ 
പരിചയക്കേടിന്റെ അകലമില്ലാതെ 
തണുപ്പിന്റെ അലകളുമായ്
മരങ്ങള്‍ക്കിടയിലൂടെ
പിന്നെയും കാറ്റ് വീശുന്നു .

Friday, March 2, 2012

ഉർവ്വരതയിൽ നിന്ന് ഊഷരതയിലേക്ക്




ഇന്നലെ ഞാൻ വരുമ്പോൾ
അവൾ കവിത എഴുതുകയായിരുന്നു

ആഴങ്ങളിലെവിടെയോ നഷ്ടമായ
പ്രണയവും
പെരുവഴിയിലുപേക്ഷിക്കപ്പെട്ട
അനുരാഗവും...

അവിടെയപ്പോൾ
മഴപെയ്യുകയായിരുന്നു
പ്രണയത്തിന്റെ നിറമെന്താണെന്ന
എന്റെ ചോദ്യം അവൾ കേട്ടതേയില്ല

*********************************
ഇന്ന് അവൾ വരുമ്പോൾ
ഞാൻ കവിത വായിക്കുകയായിരുന്നു

വേനൽമഴ പോലെ പെയ്ത
പ്രണയവും
ഉത്തരങ്ങളില്ലാത്ത സമസ്യകളായ
അനുരാഗവും...

ഇവിടെയപ്പോൾ
തീക്കാറ്റ് വീശുകയായിരുന്നു
പ്രണയത്തിന് മഴവില്ലിന്റെ
നിറമേകിയത് അവൾ കണ്ടതേയില്ല

***************************
അവളെഴുതുകയായിരുന്നു,
അനുരാഗിണിയുടെ
സ്വപ്നങ്ങൾക്ക് അവസാനമില്ല...
അതിൽ പ്രണയ ഭാവങ്ങൾ
പൂത്തുലയുന്നു

നിറച്ചാർത്തുകളുടെ
പെരുമഴക്കാലമാണിവിടം...

യാത്രാമൊഴിയില്ലാതെ
ഞാൻ പടിയിറങ്ങുമ്പോൾ,
പൂമൊട്ടുകൾ പോലെ
താരകങ്ങൾ കണ്ണുചിമ്മുന്നത് നോക്കി
അവളിരിപ്പായിരുന്നു.

***************************
ഞാൻ വായിക്കുകയായിരുന്നു
വിടവാങ്ങലിന്റെ അനിവാര്യതയിൽ
തിരശ്ശീല വീഴുന്ന
പ്രണയനാടകങ്ങളിലെ
കാമുകനെഴുതിയ നിരർത്ഥകമായ
ചരമക്കുറിപ്പുകൾ

സീമന്ദരേഖയിൽ സിന്തൂരമണിഞ്ഞ്
അവൾ പടിയിറങ്ങുമ്പോൾ
അടർന്നുവീണ കണ്ണീരിൽ
അക്ഷരങ്ങൾ മായുന്നത് നോക്കി
ഞാനിരിപ്പായിരുന്നു

Thursday, September 15, 2011

വെറും മൂന്നക്ഷരങ്ങള്‍...

നീ എന്തിനാണ്
എന്നെയിങ്ങനെ പകയോടെ
നോക്കുന്നത്?
പക ചുവപ്പിച്ച
നിന്റെ കണ്ണുകള്‍ക്കും
മേടച്ചൂടില്‍ കൊഴിഞ്ഞു വീണ
വാക പൂക്കള്‍ക്കും ഒരേ നിറം.

നിന്‍റെ കാഴ്ച്ചയുടെ
തെറ്റായ കോണിലൂടെ
ഒരു പൂവാലന്‍ കിളി
ചിറകടിച്ചുയര്‍ന്നപ്പോഴാണ്
എന്‍റെയുള്ളിലെ പൂക്കാലത്തിന്റെ
വര്‍ണങ്ങള്‍ കെട്ടു പോയത്.

കാട് കയറിയ വാക്കുകളുടെ
മേച്ചില്‍പ്പുറങ്ങളിലെങ്ങോ
കഴുകന്‍ കണ്ണുകള്‍
എന്‍റെ മുഖത്തൊട്ടിച്ച  
വേളയിലാണ് 
മാന്‍പേടയുടെ മിഴികള്‍ 
എനിക്ക് നഷ്ടമായതും 
മഴവില്ലിന്റെ തേരോട്ടം 
അന്യമായതും 

ഉടഞ്ഞ വളപ്പൊട്ടുകളിലെ
ഉണങ്ങാത്ത ചോരയും  
ചത്തു മലച്ച കണ്ണുകളും  
നീ കണ്ടതേയില്ല 

എന്റെ വാക്കുകള്‍ക്കും,
എഴുത്തുകള്‍ക്കും 
നീര്കുമിളയുടെ
ആയുസ്സ് മാത്രം 

ഇന്നും പരാജയപ്പെടുന്നത് 
ഞാന്‍ തന്നെയാണ്. 

പ്രണയമെന്നത് 
നിനക്കെഴുതാന്‍ മാത്രമുള്ള
വെറും മൂന്നക്ഷരങ്ങള്‍ ....

Sunday, September 11, 2011

മഴ തോര്‍ന്ന നേരം

മഴ പെയ്തൊഴിഞ്ഞ
വാനില്‍ വിരിഞ്ഞ
മഴവില്ലിനറ്റം വരെ
നമുക്ക് കണ്ണോടിച്ചിരിക്കാം .......

നിന്റെ മൂക്കിന്‍ തുമ്പില്‍
ഇറ്റുവീഴാന്‍ മടിച്ചുനിന്ന
മഴത്തുള്ളിയുടെ
കണ്ണിറുക്കിച്ചിരി
മായും മുന്നേ
ആ മിഴിയുടെ നീലിമയില്‍
ഞാന്‍ സ്വയം നഷ്ടമാകട്ടെ ...

നോക്കൂ,
മെല്ലെ വീശിയ
കാറ്റിന്റെ കുരുത്തക്കേടിൽ
മരങ്ങള്‍ക്ക് കീഴെ
പിന്നെയും മഴ പെയ്യുന്നതും,
പൂത്തുമ്പികള്‍ നിറങ്ങളായ്‌
നമുക്ക് ചുറ്റും
പാറിക്കളിക്കുന്നതും
നീ കാണുന്നില്ലേ .....

അനുസരണകേടോടെ
പാറിക്കളിക്കുന്ന
മുടിയിഴകള്‍ മാടിയൊതുക്കി
ശ്വാസം മുട്ടും വരെ
നിന്നെ ഉമ്മകള്‍ കൊണ്ട് മൂടട്ടെ ...

അതിരുകളില്ലാത്ത നീല
വാനം പോലെയാണ്
പ്രണയമെന്നു
നീ മന്ത്രിക്കവെയാണ് ,
കാല ബോധമില്ലാതെ
പാറിക്കളിക്കുന്ന
അപ്പൂപ്പന്‍ താടിയുടെ ജന്മം
ഞാന്‍ കൊതിച്ചത് ..........

മരണത്തിന്‌ മുന്നേ

അന്തിക്ക് പെയ്യുന്ന
മഴ പോലെ
അലോസരങ്ങളുടെ
മാറാപ്പുമേന്തി
ക്ഷണിക്കാത്തൊരു
വിരുന്നുകാരനായി
ഞാൻ വരില്ല...

വാകപ്പൂക്കൾ പൂത്തുലയുന്ന
നിറമുള്ള വഴികളിൽ
ചാഞ്ഞ്‌ വീഴുന്നൊരു
നിഴലായ് പോലും

അതിനാൽ
ചത്ത പകലുപേക്ഷിച്ച
നാട്ടുവെളിച്ചത്തിൽ
നീ ഒളിച്ചിരിക്കേണ്ടതില്ല

തീന്മേശയിലെ
രുചിഭേദങ്ങളിലെ
മിഴിനീരിന്റെ ഉപ്പും
അവഗണനയുടെ കയ്പ്പും
വിദ്വേഷത്തിന്റെ എരിവും
വിണ്ടുകീറിയ എന്റെ
നാവുകൾക്കന്യമാണ്‌

ഇനി ഞാൻ
സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ
ചിതലെടുത്ത കരളുമായ്
മൃതിയുടെ കൈയ്യിലിരുന്ന്
നിരർത്ഥകമായൊരു
സൌഹൃദത്തിന്റെ
ചരമക്കുറിപ്പെഴുതട്ടെ

കാഴ്ച്ചകളെ മറച്ച
കണ്ണടയ്ക്ക് പിന്നിലെ
ചോര വാർന്ന കണ്ണുകൾ
നീ മാത്രമാണ്‌ കണ്ടത്

അതിനാൽ,
എന്റെ കുഴിമാടത്തിലെങ്കിലും
നീ വരണം...

അടയാത്ത മിഴികൾക്ക്
മേലെ വിതറുന്ന
വാകപ്പൂക്കളിലെ
നീഹാരകണങ്ങൾ
നീയെനിക്കായ് കരുതിയ
മിഴിനീരെന്നെങ്കിലും
ഞാൻ വെറുതെയൊന്ന്
വിശ്വസിച്ചോട്ടെ

Friday, August 12, 2011

silence please....!!!

സമയമില്ലായ്മ ഒരു
വേട്ടക്കാരനെ പോലെയാണ്‌
എപ്പോഴും കടന്നാക്രമണം
പ്രതീക്ഷിക്കുന്ന
ജാഗരൂകമായ മനസ്സാകും
അതിന്റേത്

കാടിന്റെ പച്ചഇരുട്ടിൽ
പതുങ്ങിയിരിക്കുമ്പോൾ
പെരുമ്പറ പോലെ
മുഴങ്ങുന്ന
ഹൃദയതാളത്തെ പോലും
അവൻ ശപിക്കും

കൂർത്ത ചെവികൾ
കാതോർക്കുന്നത്
ഇലയനക്കങ്ങൾ മാത്രമാണ്‌

അതിനാൽ
പൊട്ടിയ ഓടകളിൽ
തുള വീഴ്ത്തി
ആരും പാടരുത്

കാട്ടുചെമ്പകത്തിലെ
വറ്റാത്ത പരിമളം
ആരും കുടയരുത്

എന്നിട്ടും,
കാട്ടരുവിയുടെ
അങ്ങേകരയിൽ നിന്നും
കുളിരുമായ് വന്ന നിഴൽ
കാലടികൾക്കിടയിൽ
ഒളിച്ചിരുന്നതും,
കിഴക്കൻ ചെരുവിലേക്ക്
നീണ്ട് പോയതിന്‌
പിന്നാലെ
മുളങ്കാടുകൾ പൂത്തതും
കരിയിലകളിൽ
തീ പടർന്നതും
അവനറിഞ്ഞതേയില്ല