മഴനാരുകളിൽ സൂര്യനെഴുതിയ
കവിതയാണ് മഴവില്ലെന്ന്
എന്നോട് പറഞ്ഞതും
അലിഞ്ഞുതീരും മുന്നെ
ഏഴഴകുകളെനിക്കായ്
കൺപീലികളിൽ ഒപ്പിയെടുത്തതും
ചോര വറ്റിയ കണ്ണുകളിൽ
ചക്രവാളത്തിലെ
ചെന്തുടിപ്പുകൾ കുടഞ്ഞതും
ഉണങ്ങിയ മഷിത്തണ്ടിന്റെ
ചത്ത ഞെരമ്പുകളിൽ
നീല വർണ്ണങ്ങൾ കുത്തിവെച്ചതും
ആഴിയുടെ വന്യമാർന്ന
മിഴികളിൽ മുക്കിയെടുത്ത്
വാനിന്റെ നീലിമയിലേക്കെന്റെ
കാഴ്ച്ചകളെ പറിച്ച് നട്ടതും
നീയാണ്,
പ്രണയമേ,
പ്രണയമേ,
നീമാത്രമാണ്....